രണ്ടു ദിവസം മുൻപ്, അങ്കമാലിയിൽ നിന്ന് പെരുംബാവൂരിലേയ്ക്കുള്ള ബസ്സിൽ ഇരിക്കുംബോൾ, അത് ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിനടുത്തുള്ള സ്റ്റോപ്പിൽ കുറച്ച് നേരം നിർത്തിയിട്ടിരുന്നു. ഉച്ച കഴിഞ്ഞു, നല്ല വിശപ്പുള്ള സമയം. പോരാഞ്ഞ്, ഒരു നീണ്ട യാത്രയ്ക്കു ശേഷം ഉള്ള വരവ്. ഇടത് ജനല്വശത്ത് ഇരിക്കുന്ന ഞാൻ ഒരു ബെക്കറിയുടെ മുന്നിൽ ഷർട്ട് ഇടാത്ത ഒരാൾ ഇരിക്കുന്നതു ശ്രദ്ധിച്ചു. വെറും നിലത്തുകൂടി നിരന്നു നീങ്ങുന്ന, പ്രായമുള്ള ഒരു യാചകൻ. എനിയ്ക്കു പരിചിതമായ ആരെയൊക്കെയോ ഓർമ്മിപ്പിക്കുന്ന മുഖഛായ. ബേക്കറിയിൽ നിന്ന് ഇറങ്ങുന്നവരുടെ മുഖത്തേയ്ക്ക് പ്രതീക്ഷയോടെ അയാൾ നോക്കുന്നുണ്ടായിരുന്നു. ആരും അയാളെ ശ്രദ്ധിച്ചില്ല. ഒരു ബെക്കറി ജീവനക്കാരൻ പുറത്തുവന്നപ്പോൾ അയാൾ കൈനീട്ടി. ആ ജീവനക്കാരൻ ഉള്ളിൽ കയറി പോയപ്പോൾ അയാളുടെ മുഖത്തു വിഷമം ഞാൻ പ്രതീക്ഷിച്ചു. പക്ഷെ ശീലമായ പോലെ ഒരു നിർവികാരതയായിരുന്നു കണ്ടത്. കുറച്ചു നേരം കഴിഞ്ഞ് ആ ജീവനക്കാരൻ പുറത്തേയ്ക്ക് വന്നു. ഒരു കൊച്ചു പൊതിയിൽ ഒരു പഫ്സ് കൊണ്ടുവന്ന് അയാളുടെ കയ്യിൽ വയ്ക്കുന്നതു കണ്ടു. അപ്പോൾ ആ പൊതി നോക്കി അയാൾ ഒന്നു വിടർന്നു ചിരിച്ചു. ഈ സംഭവങ്ങളൊന്നും വേറെ ആരും കണ്ടില്ല. ഒന്നു പറയാം, ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ അത്രയും മനോഹരമായ ഒരു ചിരി ഞാൻ കണ്ടിട്ടില്ല.
Posted on: Sun, 17 Nov 2013 02:00:58 +0000
Trending Topics
Recently Viewed Topics
© 2015