THE LULLABY ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ കസ്തൂരി തന്‍റെ മണമോ - ഏറ്റ ശത്രുക്കൾക്കുള്ള ഗുണമോ പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ
Posted on: Thu, 10 Jul 2014 17:11:51 +0000
Trending Topics
Recently Viewed Topics
© 2015